Saturday 9 January, 2016

സംഗീതം ബാധിച്ച ഒരു രാത്രി ...

സംഗീതസായാഹ്നം കഴിഞ്ഞ തെരുവ് ...
പാട്ടിൽ മയങ്ങിക്കിടക്കുന്ന
മണ്‍ തരികളുടെ ഉന്മാദലഹരിയിലൂടെ
താളാത്മകസൗമ്യമായ് ചിറകടിക്കുന്ന
ഹൃദയങ്ങളുടെ പുഴ പുറത്തേക്കൊഴുകി.
അഗാധമായ ഇരുട്ടിലേക്ക്
സൈക്കിളുന്തിക്കൊണ്ട് ഒരാൾ.
ആത്മാവിൽ മുഖം പൂഴ്ത്തിക്കൊണ്ട് മറ്റൊരാൾ .
മിഴികളെ പെയ്യിച്ചുകൊണ്ട് ഒരു വൃദ്ധൻ .
ആളിക്കത്തിയ പ്രണയത്താൽ വിവശയായി
കൂട്ടുകാരന്റെ തോളിൽച്ചാരി ഒരുവൾ .
ഏറ്റവും പിന്നിലായ്
തെരുവും നിലാരാത്രിയും ഞാനും .
ഇവരുടെ ആനന്ദവും പ്രണയവും
വിരഹവും ദുഖങ്ങളും
തുറന്നുവിട്ട
ഏകാകിയായ പാട്ടുകാരാ,
നീ തല ചായ്ക്കുന്ന
ആ ആകാശമെവിടെയാണ് ?

Monday 27 July, 2015

നേർത്തുനേർത്തങ്ങനെ...



വയലറ്റുപൂവുകൾ ഇലകളെ തൊട്ടപ്പോൾ
ബാർലിവയലുകളിലെ കാറ്റുചിരിച്ചു .....
അണ്ണാരക്കണ്ണന്റെ ഇളവെയിൽ
മണ്ണടരുകളെ ഓമനിച്ചു .
ഭൂമിയുടെ തവിട്ടുഹൃദയത്തിലേക്ക്
പുൽച്ചാടികൾ ഊളിയിട്ടു.
തുമ്പിച്ചിറകിലെ നേർമ്മ
പൂക്കൾക്ക് സ്വന്തം ...

Sunday 12 July, 2015

ഉപേക്ഷിക്കപ്പെട്ട പുസ്തകം ...
 
പണ്ടെന്നോ വായിച്ചുമറന്ന ,
എവിടെയോ ഉപേക്ഷിക്കപ്പെട്ട
ഒരു പുസ്തകം ...
അതിൽ ചിരിയും , കരച്ചിലും
നിലാവും , മഴയും
ജീവിതവും
ഒക്കെക്കണ്ട്
ചിരി വരുന്നുണ്ട് .
പൊയ്പ്പോവുമെന്നുറപ്പുണ്ട് ;
എന്നാലും അതിനു മുമ്പ്
അതൊന്ന്
തുറന്നുനോക്കട്ടെ..

Tuesday 5 August, 2014

കാലം..


മഴ നനഞ്ഞുനില്‍ക്കുന്ന ഇലകളെപ്പറ്റിയും
സൂര്യ്‌വസ്ത്രമണിഞ്ഞ പൂക്കളെപ്പറ്റിയും
നിലാവുപുതച്ച രാത്രികളെപ്പറ്റിയും
പാടണമെന്നുണ്ട്.

പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
 നല്ല കവികളെപ്പോലെ എഴുതി
നിങ്ങളെ കോരിത്തരിപ്പിക്കണമെന്ന്
ഇപ്പോഴും ആഗ്രഹമുണ്ട്.

നന്മയുടെ വിജയം ആവിഷ്കരിച്ച്
ധര്‍മ്മോദ്ബോധനം നടത്തി
നാടുനന്നാക്കണമെന്നുമുണ്ട്.

പക്ഷേ
നുണ പറയല്ലേ, ഇനിയെങ്കിലുമെന്ന്
ശൂന്യതയുടെ കുപ്പായമിട്ട കാലം
 എന്നെ തടയുന്നു.

എഴുതേണ്ടത്  ഞങ്ങളെക്കുറിച്ചെന്ന്
മുറിവുകള്‍  ആവര്‍ത്തിക്കുന്നു.


ഞാനെന്തുചെയ്യട്ടെ?


Wednesday 23 July, 2014

അങ്ങനെ ഒരു ഇല്ലാക്കാലത്ത്...

എത്ര വട്ടം,
എത്ര വട്ടം പറഞ്ഞതാണ്,
നിലച്ചുപോയ വാച്ചിനെപ്പറ്റി.
അന്ന് നിലച്ചതാണത്,
നിന്നെ അവസാനമായി കണ്ട അന്ന്.
മഴ നിന്നോടൊപ്പം കുന്നിറങ്ങിയപ്പോള്‍
 ഒന്നിച്ചിറങ്ങി
അസ്തമയത്തില്‍, പെയ്യാമഴത്തണുപ്പില്‍,
കണ്ണീരില്‍,പടരുന്ന ഇരുട്ടില്‍
നിന്നോടൊപ്പം അലിഞ്ഞുപോയി,
സമയവും...

Tuesday 12 November, 2013

അജ്ഞാതം


അജ്ഞാതമായ എന്തിനെയോ
ഓര്‍മ്മിപ്പിക്കുന്നു നീ,
അപകടം പിടിച്ച എന്തോ ഒന്ന്.
അലറുന്ന കാറ്റിലുണ്ടത്.
അഗ്നിയുടെ ആളലിലും
മഞ്ഞിന്റെ മരവിപ്പിലും
ഇരുട്ടിന്റെ ആഴക്കയങ്ങളിലും
സമുദ്രത്തിന്റെ ഏകാന്തനീലിമയിലും
അതുണ്ട്.
അങ്ങോട്ടുള്ള കുഴപ്പം പിടിച്ച വഴിയില്‍
പെയ്യുന്ന കണ്ണീര്‍മഴ നനയാന്‍
പേടിയാണെനിക്ക്,
സങ്കോചവും...

Sunday 27 October, 2013

നഷ്ടപ്പെട്ടുപോയ ഭൂപടം

എണ്ണിയെണ്ണിക്കയറുന്നുണ്ടായിരുന്നു

ശൂന്യതയുടെ ചവിട്ടുപടികള്‍
ഒരു കാലടയാളം പോലുമില്ലാതെ,
അതിവേഗം, അനായാസം....
 



പൊടുന്നനെയാണ്
എവിടെനിന്നോ വന്നെത്തിയത്,
കാലങ്ങളായി നഷ്ടപ്പെട്ടുപോയ ആ ഭൂപടം.
ഒരു മഴത്താളില്‍,ഓര്‍മ്മകളാല്‍ വരയ്ക്കപ്പെട്ട്...

പക്ഷേ അത്
വെയിലെത്താന്‍ നില്‍ക്കാതെ
മാഞ്ഞുപോയല്ലൊ...